Friday 25 September, 2009

പ്രോജെക്റ്റ്‌ : മധുചന്ദ്രലേഖ

ന്ദ്രനില്‍ ജലാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാവിയില്‍ അവിടെയുണ്ടാകാവുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" എന്ന പേരിലാണ് ഈ പദ്ധതികള്‍ രൂപവല്‍ക്കരിക്കുന്നത്. സര്‍ക്കാരിന്റെ കാര്‍ഷികം, ടൂറിസം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രമുഖരാണ് വിവിധ പദ്ധതികള്‍ക്കായുള്ള രൂപരേഖകളും മാര്ഗനിര്‍ദേശങ്ങളും തയ്യാറാക്കുന്ന വിദഗ്ത പാനെലില്‍ ഉള്ളത് . ബെവറേജസ് കോര്പ്പറേഷനും (BEVCO) "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" യില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. BEVCO യുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയ ബൈജുവാണ് കോര്പ്പറേഷനെ പാനെലില്‍ പ്രധിനിധീകരിക്കുന്നത്. വെള്ളയംബലത്തുള്ള ചന്ദ്രന്‍ പിള്ളയുടെ ചന്ദ്രിക ഹോടെലിന്ടെ മുകളിലത്തെ നിലയിലാണ് "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" യുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഇതുവരെ തയ്യാറാക്കിയ കരടു രേഖയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
1. ചന്ദ്രനില്‍ തെങ്ങ് കൃഷി ചെയ്യാനാണ് കാര്‍ഷിക വകുപ്പിന്റെ ഉദ്യമം. കേരളത്തില്‍ ഇപ്പോള്‍ തെങ്ങ് കയററക്കാര്‍ക്കുള്ള ക്ഷാമമാണ് ഇതിനു പ്രേരണ നല്‍കുന്നത്. ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്തതു കൊണ്ട് തെങ്ങില്‍ ആര്‍ക്കു വേണമെങ്കിലും കയറാനും തേങ്ങയിടാനും സാധിക്കും. നാളികേരം ആസ്പദമാക്കിയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത പടി. തെങ്ങുള്ളിടത് തേങ്ങാ മോഷണവും സ്വാഭാവികമാണല്ലോ. ഗുരുത്വാകര്‍ഷണം ഇല്ലാത്തതു കാര്യങ്ങള്‍ മോഷ്ടാക്കള്‍ക്ക്‌ എളുപ്പമാക്കുകയും ചെയ്യും. ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു നല്ല തുക പാരിതോഷികം നല്ക്കുന്നതും പാനെലിന്റെ പരിഗണനയിലുണ്ട്.
2. ചന്ദ്രനില്‍ ഹ്രസ്വ-ദീര്‍ഘ ദൂര ബസ്‌ സര്‍വീസുകള്‍ തുടങ്ങാന്‍ KSRTC പദ്ധതിയിടുന്നു. കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കൂളായി ഓടും എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനായി പത്തനംതിട്ട ജില്ലയിലൂടെ ഓടുന്ന ബുസുകള്ക്കാണ് മുന്‍ഗണന. ബസുകള്‍ എങ്ങനെ ചന്ദ്രനില്‍ എത്തിക്കും എന്നതിനെ കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു വരുന്നു.
3. വെള്ളം ഉള്ള സ്ഥിതിക്ക് ചന്ദ്രനില്‍ ഒന്ന് രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയില്ലെങ്കില്‍ മോശമല്ലെ എന്നാണു ടൂറിസം വകുപ്പ് ചോദിക്കുന്നത്.
4. ചന്ദ്രനില്‍ വെള്ളമുണ്ട്. സമ്മതിച്ചു. അപ്പോള്‍ ആ വെള്ളത്തില്‍ ഒഴിച്ച് കുടിക്കാന്‍ എന്തെങ്കിലും വേണ്ടെ?. തീര്‍ച്ചയായും വേണം..!!. വന്‍ പദ്ധതികളാണ് BEVCO ആസൂത്രണം ചെയ്യുന്നത്. മലയാളി ചന്ദ്രനില്‍ എത്തിയാല്‍ കേരളത്തിലെ BEVCO യുടെ വിജയം ചന്ദ്രനിലും തീര്‍ച്ചയായും ആവര്‍ത്തിക്കാനാവും എന്നാണു കണക്കുകൂട്ടല്‍. "കേരള/ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം" എന്ന ചീത്തപ്പേര് മാറ്റാനായി വിദേശ മദ്യ ബ്രാന്റുകള്‍ ചന്ദ്രനില്‍ നിര്‍മ്മിക്കാനാണ് പരിപാടി. അപ്പോള്‍ ആരും കുറ്റം പറയില്ലല്ലോ. ചന്ദ്രനിലെ കുടിയന്മാര്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണു BEVCO ചൂണ്ടിക്കാണിക്കുന്നത്. എത്ര അടിച്ചു പൂസായുലും ഗുരുത്വാകര്‍ഷണം ഇല്ലാത്തത് കൊണ്ട് എങ്ങും വീണു തല പൊട്ടില്ല. അങ്ങനെ ഒഴുകി നടക്കുകയെ ഉള്ളൂ. BEVCO ചന്ദ്രനില്‍ ബാറുകള്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും വാള് വെയ്ക്കുന്ന കുടിയന്മാരെ ഭയന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഗുരുത്വാകര്ഷണമില്ലായ്മ വില്ലനായി.
ഇതുപോലെ ധാരാളം ആശാവഹമായ പദ്ധതികള്‍ ഒരു വശത്ത് ആസൂത്രണം ചെയ്യുമ്പോള്‍ മറുവശത്ത് പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട്. ചന്ദ്രനെ നോക്കിയിരിക്കുന്ന ലോഡിംഗ് അണ്‍ലോഡിംഗ് തൊഴിലാളികള്‍ക്ക്‌ നോക്ക് കൂലി നല്‍കണം എന്ന ആവശ്യം ഉന്നയിച്ചു തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും ചന്ദ്രനിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു എന്ന് അറിവായിട്ടുണ്ട്.

Tuesday 22 September, 2009

ഓപ്പറേഷന്‍ "മൂഷിക്‌ ഉന്മൂലന്‍" - എലികളെ തുരത്താന്‍ എളുപ്പ വഴികള്‍

ലികള്‍ മൂലം എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്? വിളകള്‍ തിന്നു നശിപ്പിക്കുക, രോഗങ്ങള്‍ പരത്തുക തുടങ്ങിയ ലീലാവിലാസങ്ങള്‍ അവയില്‍ ചിലത് മാത്രം. ഇതാ എലികളെ ഉന്മൂലനം ചെയ്യാന്‍ ക്രിയാത്മകമായ ചില വഴികള്‍ ഇവിടെ പ്രതിപാധിക്കുകയാണ്.

ഇല്ലം ചുടുക - ആശയം കുറച്ചു പഴയതാണെങ്കിലും ഫലപ്രദമാണ്. ഒന്നില്‍ കൂടുതല്‍ എലികളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാം എന്നതാണ് ഈ വിദ്യയുടെ ഗുണം.


കണ്ഫ്യൂഷ്യസ് മെതേഡ്‌ - ഒരു പ്ലേറ്റില്‍ ഒരു കഷണം കപ്പയും ഒരു കഷണം കിഴങ്ങും ഒരു ഉണക്ക മീനും വയ്ക്കുക. എന്നിട്ട് നിങ്ങള്‍ ഒരു വടിയുമായി പതുങ്ങി ഇരിക്കുക. എലി വന്നു കപ്പ തിന്നണോ, കിഴങ്ങ് തിന്നണോ, അതോ ഉണക്ക മീന്‍ തിന്നണോ എന്നാലോചിച്ചു കണ്ഫ്യൂഷനായി നില്‍ക്കുമ്പോള്‍ നിങ്ങള്‍ പിറകില്‍ നിന്നും എലിയുടെ തലയില്‍ അടിക്കുക. എലി തല്‍ക്ഷണം മൃതിയടയുന്നതാണ്.


ക്ലിനിക്കല്‍ മെതേഡ്‌ - ആദ്യം നിങ്ങള്‍ എലിയെ പിടികൂടുക. എന്നിട്ട് കൈകാലുകള്‍ ബന്ധിക്കുക. അതിനു ശേഷം ഒരു ബക്കറ്റ്‌ തണുത്ത വെള്ളത്തില്‍ എലിയെ ഒന്ന് മുക്കുക. ഉടനെ തന്നെ എലിയെ വെയിലത്ത്‌ കൊണ്ട് നിര്‍ത്തുക. ഇടയ്ക്കിടെ എലിയുടെ തലയില്‍ വെള്ളം ഒഴിച്ച് കൊണ്ടിരിക്കുക. അങ്ങനെ എലിക്കു കഠിനമായ ജലദോഷം വരുമ്പോള്‍ എലിയെ വലിയ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ട് അഡ്മിറ്റ്‌ ചെയ്യുക. ബാക്കി അവര് നോക്കിക്കോളും. ബില്ല് കാണുമ്പോള്‍ എലി ഹൃദയാഘാതം മൂലം മരണപ്പെടുന്നതാണ്.


ഡയല്‍ അപ്പ്‌ മെതേഡ്‌ - ബി എസ് എന്‍ എല്‍ ഡയല്‍ അപ്പ്‌ കണക്ഷനുള്ള ഒരു പീസിയില്‍ ഇരുന്നു എലിയോടു ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യാന്‍ പറയുക. കണക്ഷന്റെ സ്പീട് കണ്ടു എലി മിക്കവാറും മൌസിന്റെ വള്ളിയില്‍ തൂങ്ങി മരിച്ചോളും.


സ്വയംവര്‍ മെതേഡ്‌ - എലിയെ പിടിച്ചിരുത്തി "രാഖി കാ സ്വയംവര്‍" പരിപാടി മുഴുവന്‍ കാണിക്കുക (പണ്ടായിരുന്നേല്‍ മധു മോഹന്റെ സീരിയല്‍ മതിയാരുന്നു). എലിയുടെ അടുത്ത് ഒരു "S" കത്തി വയ്ക്കാന്‍ മറക്കരുത്. പരിപാടി കണ്ടു തീരുന്ന മാത്രയില്‍ എലി "S" കത്തിയെടുത്തു സ്വയം കുത്തി മരിക്കുന്നതാണ്. "രാഖി കാ സ്വയംവര്‍" കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ എം ടി വി "സ്പ്ലിട്സ് വില്ല" എന്ന പരിപാടി കാണിച്ചാലും മതി.


മെഗാ സീരിയല്‍ മെതേഡ്‌ - ഇത് പെണ്ണെലികള്‍ക്ക് മാത്രം ബാധകമാണ്. എലിയെ വൈകുന്നേരം 6 മുതല്‍ 11 വരെ ദിവസേന യഥേഷ്ടം മലയാളം സീരിയലുകള്‍ കാണാന്‍ അനുവദിക്കുക. എലി കരഞ്ഞു കരഞ്ഞു തളര്‍ന്നു മരിച്ചോളും. ഇനി അഥവാ ചഞ്ചല ഹൃദയരും വിവാഹിതരുമായ ആണ്‍ എലികളാണ് ഈ സീരിയലുകള്‍ കാണുന്നതെങ്കില്‍ അവര്‍ അവിഹിത ബന്ധങ്ങളില്‍ ചെന്ന് പെടുകയും ജീവിതം ആകെ മൊത്തം കുളമാകുകയും എലിയുടെ നിലവിലുള്ള ഭാര്യയും മക്കളും ഗൂഡാലോചന നടത്തി എലിയെ കൊല്ലുന്നതുമാണ്.


വിസ്റ്റ മെതേഡ്‌ - 256 MB റാം ഉള്ള ഒരു പീസിയില്‍ വിന്‍ഡോസ്‌ വിസ്റ്റ ഇന്‍സ്ടാള്‍ ചെയ്യുക. ഇതിനു പുറമേ ഫോടോഷോപ്പോ 3D മാക്സോ കൂടി ഇന്‍സ്ടാള്‍ ചെയ്തു എലിക്കു നല്‍കുക. എന്നിട്ട് എലിയോടു ഫോടോഷോപ്പിലോ 3D മാക്സിലോ ഒരു എലിപ്പെട്ടി ഡിസൈന്‍ ചെയ്തു തരാന്‍ ആവശ്യപ്പെടുക. എലി കമ്പ്യൂട്ടര്‍ ടേബിളില്‍ തല തല്ലി ചാകുന്നതാണ്.

സിനിമാടിക്‌ മെതേഡ്‌ - ചിരഞ്ജീവി, രജനീകാന്ത്‌, വിജയകാന്ത്, ചിമ്പു എന്നിവരുടെ തെരഞ്ഞെടുത്ത സിനിമകള്‍ എലിയെ കാണിക്കുക. എലി ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി അന്തം വിട്ടു കുന്തം വിഴുങ്ങി മരിക്കുന്നതാണ്.


റയില്‍ ആഹാര്‍ മെതേഡ്‌ - ട്രെയിനില്‍ കിട്ടുന്ന ചപ്പാത്തിയും വെജിടബിള്‍ കറിയും ഒരു പ്ലേറ്റിലും കുറച്ചു എലി വിഷം വേറൊരു പ്ലേറ്റിലും വയ്ക്കുക. യാതൊരു കണ്ഫ്യൂഷനും കൂടാതെ എലി ആ എലിവിഷം കഴിച്ചു മരിക്കുന്നതാണ്.

Friday 11 September, 2009

MS മോളിവുഡ്

തെറ്റിദ്ധരിക്കണ്ട; മൈക്രോസോഫ്റ്റിന്റെ ഏതെങ്കിലും പുതിയ സോഫ്റ്റ്‌വെയര്‍ അല്ല ഇത്. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ കേരളം പുരോഗമിക്കുകയാണല്ലോ. ഈ പുരോഗമനത്തിന്റെ അലയൊലികള്‍ മോളിവുടിലും പ്രകടമാകുന്നുണ്ട് എന്ന് ഈയുള്ളവന് മനസ്സിലാക്കാന്‍ കഴിയുന്നു. ചില സിനിമകുളുടെ പേര് തന്നെ നോക്കൂ - "ലാപ്ടോപ്" , "മൈ മതെര്സ് ലാപ്ടോപ്" (ഈ പേര് മലയാളത്തില്‍ ആയിരുന്നേല്‍ "എന്റമ്മേടെ ലാപ്ടോപ്" എന്നാകുമായിരുന്നു. ഒരു ശ്രവണ സുഖമില്ല.), "എസ്‌ എം എസ്‌", "നോട്ട്ബുക്ക്" (വരയിട്ടതോ വരയിടാത്തതോ ആയ നോട്ട്ബുക്ക് ആവില്ല ഈ പേര് കൊണ്ട് സംവിധായകന്‍ ഉദേശിച്ചത്‌. നോട്ട്ബുക്ക് പി സി ആകാനാണ് സാധ്യത) തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇനി ചിലപ്പോള്‍ മമ്മൂട്ടിയുടെ "ഡെസ്ക്ടോപ്പ്", ലാലേട്ടന്റെ "വിന്‍ഡോസ്‌ Xp റീലോഡഡ്", ദിലീപിന്റെ "മൗസ്", വിനയന്‍ സംവിധാനം ചെയ്യുന്ന "വിന്‍ഡോസും ലിനക്സും പിന്നെ മാകും", എ ടി ജോയ് സംവിധാനം ചെയ്യുന്ന "ബണ്ടില്ഡ് സോഫ്റ്റ്‌വെയര്‍" (*ing ഷക്കീല, മരിയ, രേഷ്മ, സിന്ധു) തുടങ്ങിയ സിനിമകളും പ്രതീക്ഷിക്കാം.
മൈക്രോസോഫ്റ്റിന്റെ പെയിന്റ്, മീഡിയ പ്ലെയര്‍ തുടങ്ങിയ സോഫ്റ്വേയരുകളും, കാഴ്ചയില്‍ നിര്‍ദോഷിയായി തോന്നാവുന്ന പെന്‍ ഡ്രൈവും മറ്റും ഉപയോഗിച്ച് തുംബില്ലാത്ത കൊലപാതക കേസുകള്‍ക്ക്‌ തുംബുണ്ടാക്കുക മാത്രമല്ല അണുബോംബ് വരെ വേണമെങ്കില്‍ നിര്‍വീര്യമാക്കാം എന്ന് ചില സിനിമകളിലൂടെ ഇവിടെ ഡെമോണ്സ്ട്റേട് ചെയ്തു കഴിഞ്ഞു. ഓര്‍മ്മയുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നും റിക്കവര്‍ ചെയ്ത ചില രംഗങ്ങള്‍ ചുവടെ :-
(1) ചിത്രം : കിലുക്കം കിലുകിലുക്കം
മൂന്നു വയസ്സുള്ളപ്പോള്‍ കാണാതെപോയ കൊച്ചിന്റെ ഫോട്ടോയും കൊണ്ട് സാദിക്കിനെ സമീപിക്കുന്ന ജയസൂര്യയും ഹരീശ്രീ അശോകനും. ഇപ്പോള്‍ പതിനേഴു വയസ്സുള്ള ആ കുട്ടി എങ്ങനെയിരിക്കും എന്ന് കണ്ടുപിടിക്കണം. "ഏജ് പ്രോഗ്രെഷന്‍ സോഫ്റ്റ്‌വെയര്‍" ഉപയോഗിച്ച് എല്ലാം ഇപ്പൊ ശരിയാക്കിത്തരാം എന്ന് സാദിക്ക്‌ പറയുന്നു. പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ആ ഫോട്ടോ പിന്നെ തെളിയുന്നത്‌ മോണിറ്ററില്‍. പിന്നെ സാദിക്ക്‌ തന്റെ വിരലുകള്‍ കൊണ്ട് കീബോര്‍ഡില്‍ ഒരു തെയ്യം കളി തന്നെ നടത്തുന്നു. അപ്പോള്‍ കൊച്ചിന്റെ ഏഴാം വയസ്സ് മുതല്‍ പതിനേഴു വയസ്സ് വരെയുള്ള പടങ്ങള്‍ മോണിറ്ററില്‍ തെളിയുന്നു. ഹോ അപാരം..!!. മോണിറ്ററില്‍ ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് വിന്‍ഡോസ്‌ പിക്ചേര്‍സ് വ്യൂവരിനെ ഇങ്ങനെ "ഏജ് പ്രോഗ്രെഷന്‍ സോഫ്റ്റ്‌വെയര്‍" ആയും ഉപയോഗിക്കാം എന്ന് മനസ്സിലായത്‌.
(2) ചിത്രം : രമണ (തമിഴ്‌)
തമിഴ്‌നാട്ടിലെ അഴിമതി വീരന്മാരായ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ രമണയു ടെ (ക്യാപ്ടന്‍ വിജയകാന്ത്) കൈവശമുണ്ട് - ഫോടോയടക്കം. ജിബി കണക്കിന് വരുന്ന ഈ ഡാറ്റാബേസ് ബ്രൌസ് ചെയ്യാന്‍ അദ്ദേഹം യൂസ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ - "വിന്‍ഡോസ്‌ മീഡിയ പ്ലെയര്‍".
(3) ചിത്രം : ഭഗവാന്‍
ഈ മഹാസംഭവം കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പെന്‍ ഡ്രൈവ് ഉപയോഗിച്ച് ബോംബ്‌ നിര്‍വീര്യമാക്കുന്ന വിദ്യ ഈ ചിത്രത്തില്‍ ഡെമോണ്സ്ട്റേട് ചെയ്യുന്നുണ്ട് എന്ന് എവിടേയോ വായിച്ചു.
ഇതിനൊക്കെ പുറമേ പല കുറ്റാന്ന്വേഷണ സിനിമകളിലും അഡോബ് ഫോട്ടോഷോപ്പ്, എം എസ്‌ പെയിന്റ് എന്നീ സോഫ്റ്റ്‌വെയറുകള്‍ "ഫിംഗര്‍ പ്രിന്റ്‌ അനാലിസിസ്‌" സോഫ്റ്റ്‌വെയര്‍ ആയും ഉപയോഗിക്കുന്നത് കാണാം. ദൈവമേ, ഇതൊന്നും അഡോബും മൈക്രോസോഫ്റ്റും കാണാന്‍ ഇടവരുത്തരുതേ. അവരുടെ ഈ സോഫ്റ്റ്‌വെയറുകള്‍ ഇങ്ങനെയും ഉപയോഗിക്കാം എന്നറിഞ്ഞാല്‍ അവര്‍ വീണ്ടും വില കൂട്ടില്ലേ?
വാല്‍ക്കഷ്ണം :-
ചിത്രം : രാക്ഷസ രാജാവ്
ക്രൈം സീനില്‍ നിന്നും മമ്മൂട്ടിക്ക് ഒരു 64 KBയുടെ കാസിയോ ഡിജിറ്റല്‍ ഡയറി കിട്ടുന്നു. ഡിജിറ്റല്‍ ഡയറി തുറന്നു അതിന്റെ കീബോര്ടിലേക്ക് കൂലങ്കഷമായി നോക്കുന്നു. എന്നിട്ട് കൂടെയുള്ള പോലീസുകാരന്റെ കയ്യിലേക്ക് കൊടുത്തിട്ട് അയാളോട് പറയുന്നു "ഡീക്കോഡ് ആന്‍ഡ്‌ ഡൌണ്‍ലോഡ് ദി ഡീററയില്‍സ്"...!! അപാരം...!! അപാരം..!!

Tuesday 8 September, 2009

വാഴക്കുല

"എടാ ജോണിക്കുട്ടിയേ....."
അപ്പച്ചനാണ് വിളിക്കുന്നത്‌. വലിയൊരു കൃഷിക്കാരനാണ്‌ ജോണിക്കുട്ടിയുടെ അപ്പച്ചന്‍. നാലഞ്ചു ഏക്കര്‍ റബ്ബര്‍ തോട്ടം. വാഴ, കപ്പ, ചേന, ചേമ്പ് എന്നിവയും, പാവക്ക , മത്തങ്ങാ തുടങ്ങി ഒരു മാതിരിപ്പെട്ട എല്ലാ പച്ചക്കറികളും പുരയിടത്തിലും ആ പഞ്ചായത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ അപ്പച്ചന്‍ വാങ്ങിക്കൂട്ടിയ പറമ്പുകളിലും അങ്ങനെ തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്.
അപ്പച്ചന്റെ നാല് മക്കളില്‍ ഇളയവനാണ് ജോണിക്കുട്ടി. പ്രീഡിഗ്രി വരെ പഠനം. അവിടവരെ എത്താന്‍ ഇടവക പള്ളിയിലെ രൂപക്കൂടിനു മുന്‍പില്‍ താന്‍ കത്തിച്ച മെഴുകുതിരികള്‍ എല്ലാം നീളത്തില്‍ ഒരു വരിയായി വച്ചാല്‍ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതി കവര്‍ ചെയ്യാമായിരുന്നു എന്ന് പ്രീഡിഗ്രി തോറ്റപ്പോള്‍ ജോണിക്കുട്ടി കര്‍ത്താവിനോടു പരിഭവം പറഞ്ഞു. പിന്നീട് ഒരു സാഹസത്തിനു ജോണിക്കുട്ടി മുതിര്‍ന്നില്ല. ഇപ്പോള്‍ കൃഷി നോക്കി നടത്താന്‍ അപ്പച്ചനെ സഹായിക്കുന്നു.
"എന്നതാ അപ്പച്ചാ ?" അടുക്കലയിലിരുന്നു മൂന്നാമത്തെ കുറ്റി പുട്ടിലേക്ക് കൈ വയ്ക്കുകയായിരുന്ന ജോണിക്കുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു.
"എടാ നീ നമ്മടെ ആ തെക്കേലെ പറംബീന്നു ഒരു വാഴക്കുല വെട്ടിക്കൊണ്ടു വരണം. ആ മുന്‍വശത്തെ കയ്യലയോട് ചേര്‍ന്ന് നിക്കുന്ന ആ പൂവന്‍ കുല പാകമായി നിക്കുവാ......വേണേല്‍ ആ കുട്ടനേം വിളിച്ചോ"
"ഉം.." ജോണിക്കുട്ടി സമ്മതം മൂളി.
വര്‍ഷങ്ങളായി കൃഷിയില്‍ അപ്പച്ചന്റെ വലം കയ്യായ വാസുകുട്ടന്റെ മകനാണ് കുട്ടന്‍. ജോണിക്കുട്ടിയും കുട്ടനും ഒരുമിച്ചു കളിച്ചു വളര്‍ന്നവരാണ്. മിക്കവാറും ഇരുവരും ഒന്നിച്ചാണ് നടപ്പ്. നാട്ടിലെ ബാലരമ വായിക്കുന്ന തല തെറിച്ച പിള്ളേര്‍ "ജമ്പനും തുമ്പനും" എന്നാണു വിളിക്കുനത്‌. ഇതില്‍ തുമ്പന്‍ ആരാണ് എന്നതിനെ ചൊല്ലി ജോണിക്കുട്ടിയും കുട്ടനും തമ്മില്‍ ഇടക്കിടെ കല്ല്‌ കടിയുണ്ടാകാരുണ്ട്.പറമ്പിലേക്ക്‌ കുറച്ചു ദൂരമുണ്ട്. അതുകൊണ്ട് ജോണിക്കുട്ടി തന്റെ അരുമ വാഹനമായ "ഹാര്‍ലി ടെവിട്സണ്‍"ഇല് അങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചു.
"ഹാര്‍ലി ടെവിട്സണ്‍" എന്നാണു ജോണിക്കുട്ടി ആ ശകടത്തെ വിളിക്കുന്നതെന്കിലും ബജാജ് m80 ആണ് സാധനം. അനിയതിപ്പ്രാവില്‍ കുഞ്ചാക്കോ ബോബന്‍ ഹീറോ ഹോണ്ട സ്പ്ലെണ്ടരില്‍ അങ്ങനെ വരുന്നത് കണ്ടതിനു ശേഷമാണ് അപ്പനോട് ഒരു ബൈക്ക് വേണം എന്നെ എളിയ ആവശ്യം ഉന്നയിച്ചത്‌.പൌലോസ് അച്ചായന്റെ മോള് ജാന്സിയേം കൊണ്ട് സ്പ്ലെണ്ടരില്‍ ചെത്തി നടക്കണം എന്നത് ജോണിക്കുട്ടിയുടെ ഒരു മോഹമായിരുന്നു. ഒടുക്കം സെക്കന്റ്‌ ഹാന്റാണെങ്കിലും പുള്ളിക്കാരന്‍ ഇതെങ്കിലും വാങ്ങി തന്നല്ലോ എന്നത് മാത്രമാണ് ഒരാശ്വാസം. അങ്ങനെ കഴിഞ്ഞ പള്ളിപ്പെരുന്നാളിനു വാങ്ങിയ "റോയ് ബാന്‍" കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ വച്ച് ജോണിക്കുട്ടിയും ഒപ്പം കുട്ടനും കുല വെട്ടാനായി "ഹാര്‍ലി ടെവിട്സണ്‍" ഇല് യാത്രയായി.
അത്യാവശ്യം നല്ല വലിപ്പമുള്ള പൂവന്‍ കുലയാണ്. ഒരു പത്തു പതിനഞ്ച് കിലോയെങ്കിലും വരും. ജോണിക്കുട്ടി വണ്ടി ഓടിക്കുന്നു. കുലയുമായി പിന്‍ സീറ്റില്‍ കുട്ടനും. ജോണിക്കുട്ടി വണ്ടി ഓടിക്കുവല്ല പറത്തുകയാണ് എന്ന് കുട്ടന് തോന്നി. നല്ല സ്പീഡ്...!! കുരിശടി കഴിഞ്ഞുള്ള വളവു തിരിഞ്ഞു വേണം പോകാന്‍. സ്പീഡ് ഒട്ടും കുറക്കാതെ തന്നെ ജോണിക്കുട്ടി വണ്ടി വീശിയെടുത്തു. "ആഫ്രിക്കന്‍ നൈററ്സ്" ത്രിവേണിയില്‍ ദിവസേന നാല് കളികള്‍ - ഇടതു വശത്തുള്ള മതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ അപ്പോഴാണ്‌ ജോണിക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്.
"കൊള്ളാമല്ലോ ..!! കുറച്ചു നാളായി ഒന്ന് കണ്ടിട്ട്. നമുക്ക് ഇന്ന് പോയാലോ?" പുറകിലിരിക്കുന്ന കുട്ടനോട് ജോണിക്കുട്ടി ചോദിച്ചു.
അനക്കമില്ല.
സാധാരണ ഗതിയില്‍ കുട്ടനാണു ഇതിനൊക്കെ ഇനിഷിയെട്ടീവ് എടുക്കുന്നത്. ഇന്നെന്നാ പറ്റി?
"എടാ നിന്നോടാ ചോദിച്ചേ.."
അനക്കമില്ല.
എന്തോ പന്തികേട്‌ തോന്നി. ജോണിക്കുട്ടി വണ്ടി നിര്‍ത്തി. പിറകില്‍ കുട്ടനില്ല..!!
"എന്റമ്മോ..!!" ജോണിക്കുട്ടി വണ്ടി തിരിച്ചു വിട്ടു.
അങ്ങനെ കുരിശടിയുടെ അടുത്തുള്ള വളവില്‍ എത്തിയെപ്പോള്‍ കുട്ടന്‍ അതാ ഒരു തെങ്ങിന്‍ ചുവട്ടില്‍ കുത്തിയിരിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. വളവു വീശിയെടുത്തപ്പോള്‍ കുലയുമായി പുറകിലിരുന്ന കുട്ടന്‍ തെറിച്ചു പോയതാണ്. ഹാര്‍ലി പാര്‍ക്ക്‌ ചെയ്തിട്ട് ജോണിക്കുട്ടി കുട്ടന്റെയടുതെക്ക് ഓടി. മുഖത്ത് ഭയങ്കര വിഷമം.എന്ത് സ്നേഹമുള്ള കൂട്ടുകാരന്‍...!! കുട്ടന്‍ മനസ്സില്‍ ഓര്‍ത്തു. കുട്ടിക്കാലത്തെ കാര്യങ്ങള്‍ സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ് "കഥ ഇതുവരെ" എന്ന് കാണിക്കുന്ന പോലെ മനസ്സിലൂടെ മിന്നി മാഞ്ഞു.അപ്പോഴേക്കും ജോണിക്കുട്ടി അടുത്ത് വന്നു.
"വാഴക്കുലക്കൊന്നും പറ്റിയില്ലല്ലോ, അല്ലെ കുട്ടാ ?"
എന്ത് മറുപടി പറയണം എന്ന് അറിയാതെ കുട്ടന്‍ മിഴിച്ചിരിക്കുമ്പോള്‍ വഴക്കുലയുടെ അടുത്തേക്ക് ജോണിക്കുട്ടി ഓടി.

Saturday 5 September, 2009

ജെലൂസില്‍

എന്റെ എഞ്ചിനീയറിംഗ് പഠനം അങ്ങ് പോണ്ടിച്ചേരിയില്‍ ആയിരുന്നു. ഒന്നാം സെമസ്റ്റര്‍ ഞാന്‍ ഉള്‍പടെ എല്ലാ മല്ലൂസും കോളേജ് വക ഹോസ്റ്റലില്‍ ആയിരുന്നു താമസം. "ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും" എന്നുള്ളത് കൊണ്ട് ഭക്ഷണം ഹോസ്റ്റല്‍ മെസ്സില്‍ നിന്നും. മെസ്സ് നടത്തിപ്പ് തമിഴ്‌നാട് - ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നുള്ള ടീംസാണ്. അതുകൊണ്ട് കിട്ടുന്ന ഭക്ഷണം ചിലപ്പോള്‍ "തമിഴ്നാടനാണോ?" എന്നു ചോദിച്ചാല്‍, ആണ്. "തമിഴ്നാടനല്ലേ?" എന്ന് ചോദിച്ചാല്‍, അല്ല എന്ന അവസ്ഥ. പിന്നെ ഉഴുന്ന് വട, ദോശ, ഇഡ്ഡലി തുടങ്ങിയ ഓള്‍ - ഇന്ത്യ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് ഒരുവിധം അഡ്ജസ്റ്റ് ചെയ്തു പോന്നു.അങ്ങനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്.
അന്ന് രാത്രി കഴിക്കാന്‍ "തേങ്കാ സാദം" ആയിരുന്നു. എന്നുവച്ചാല്‍ തേങ്ങ, തുവരപരിപ്പ്‌ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു റൈസ് ഐറ്റം. എനിക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്. തേങ്കാ സാധമെങ്കില്‍ തേങ്കാ സാദം. ഞാന്‍ പ്ലേടുമായി അങ്കതട്ടിലേക്കിറങ്ങി. ഒന്നാമത്തെ റൌണ്ട് കഴിഞ്ഞു, "ഇത് കൊള്ളാമല്ലോ സാധനം" എന്ന് പറഞ്ഞു അടുത്ത റൌണ്ട് എടുക്കാന്‍ പോകുമ്പോള്‍ ഹോസ്ററലിന്ടെ മുകളിലത്തെ നിലയില്‍ നിന്നും ഒരു ഗര്‍ജനം...."ഢായ് ....!!!" ഞാന്‍ ഞെട്ടി. നാഗര്കൊവില്കാരന് രാജ ആണ്.
"യാരും അന്ത സാദം സാപ്പിടാതുന്കോ..!! അതില്‍ വന്ത് പല്ലി....." ഞാന്‍ ഇത്രെയും കേട്ട് മുകളിലത്തെ നിലയിലേക്ക് ഓടുന്നവരുടെ കൂടെ അങ്ങോട്ട്‌ പോയി. രാജയുടെ റൂമിന് ചുറ്റും ഭയങ്ങര തിരക്ക്. ഒരുവിധം നുഴഞു കയറി ജനലിലൂടെ അകത്തേക്ക് നോക്കി. ഒരു പ്ലേറ്റ് ചോറ് താഴെ ചിതറി കിടക്കുന്നു. അതിന്റെ ഒത്ത നടുക്ക് "ദൈവമേ എന്നെ അങ്ങോട്ട്‌ വിളിക്കണേ" എന്ന ഭാവത്തില്‍ മേല്‍പ്പോട്ടു ഇരു കൈകളും ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന ഒരു പല്ലി..!! അത്യാവശ്യം നന്നായി വെന്തതിനാല്‍ പുള്ളിക്കാരന്റെ ഒരു കാലും വാലിന്റെ അറ്റവും ലയിച്ചു പോയിരുന്നു. എനിക്ക് ദേഹമാസകലം ഒരു പെരുപ്പ് അനുഭവപ്പെട്ടു.
ഒച്ചയും ബഹളവും കേട്ട് വാര്‍ഢന്‍് ഓടിപ്പാഞ്ഞു വന്നു. പിന്നാലെ മെസ്സിലെ കുക്കും. ആള്‍ക്കൂട്ടം ഉടന്‍ പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വയ്ക്കും എന്നായി വാര്‍ഢന്‍്. ഒച്ചയും ബഹളവും ഒന്ന് കൂടി ഉഷാറായി. കുക്ക് പതുക്കെ ആ മുറിക്കുള്ളിലേക്ക് കയറാന്‍ നോക്കി. തെളിവ് നശിപ്പിക്കാനാനെന്നു മനസ്സിലാക്കിയ പിള്ളേര്‍ പുള്ളിയെ പുറത്തു ചാടിച്ചു മുറി പൂട്ടി. "സാര്‍, അത് വന്ത് പല്ലി കെടയാത് സാര്‍.....അത് ഇഞ്ചി താന്‍...ഒടംബ്ക്ക് നല്ലതാരിക്കുമേ എന്ന് നിനച്ചു താന്‍ ഇവളോ പെരിയ പീസ്‌ പോട്ടത്..." എന്നായി കുക്ക്. പ്രിന്‍സിപ്പാള്‍ വരണമെന്നായി പിള്ളേര്‍. കുക്ക് നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ബഹളം കേട്ട് പരിസര വാസികള്‍ ഹോസ്റെറലിനു ചുറ്റും കൂടി തുടങ്ങി. നിവര്‍ത്തിയില്ലാതെ വാര്‍ഢന്‍് പ്രിന്‍സിയെ ഫോണ്‍ ചെയ്യാന്‍ പോയി. "നമ്മുടെ വിജയം നമ്മള്‍ ആഘോഷിക്കണം...പരാജയം നമ്മള്‍ ആഘോഷിക്കണം...മരണം നമ്മള്‍ ആഘോഷിക്കണം.." എന്നാണല്ലോ സാഗര്‍ കോട്ടപ്പുറം പറഞ്ഞിരിക്കുന്നത്. എന്നാല്‍ പിന്നെ ഈ സംഭവവും അങ്ങ് ആഘോഷിച്ചു കളയാം എന്നായി പിള്ളേര്‍. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. എല്ലാരും ജാഥയായി ഹോസ്റെറലിനു വെളിയിലേക്ക്....ചിലര്‍ വയറൊക്കെ തിരുമ്മി "അമ്മാ...അമ്മാ.." എന്നും നിലവിളിച്ചു..മറ്റു ചിലര്‍ ഭയങ്കരമായ വാള്‍ അനുകരിച്ചു ....കുറെ പേര്‍ വഴിയില്‍ കാണുന്നവരോടൊക്കെ കാര്യം വിളമ്പി ...അങ്ങനെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ജാഥ കൂവി ബഹളം വച്ച് നീങ്ങുമ്പോഴാണ് ആരോ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഹെല്‍ത്ത്‌ സെന്റെറിന്റെ കാര്യം ഓര്‍ത്തത്‌. ജാഥ നേരെ അങ്ങോട്ട്‌. പകച്ചു നില്‍ക്കുന്ന നേര്സുമാര്‍. "എല്ലാവര്ക്കും ഊസി പോടുന്കെ സിസ്റ്റര്‍.." ("എല്ലാര്‍ക്കും ഇന്‍ജെക്ഷന്‍ വേണം സിസ്റ്റര്‍" എന്ന് വിവര്‍ത്തനം) എന്ന് ഒരുത്തന്‍. അപ്പോഴേക്കും പ്രിന്‍സിയും വാര്ടനും ഒന്ന് രണ്ടു സാറന്മാരും അവിടെ പാഞ്ഞെത്തി. സസ്പെണ്ട് ചെയ്യും മൂക്കില്‍ കേറ്റും എന്നൊക്കെ പറഞ്ഞു വെരട്ടി കൂട്ടം തെറ്റിയ കുഞ്ഞാടുകളെ എല്ലാത്തിനേം ഒരുവിധം തെളിച്ചു ഹോസ്റ്റലിന്റെ മുന്നില്‍ എത്തിച്ചു ഒരു ലൈന്‍ ആയി നിര്‍ത്തി. വാര്ടെന്‍ ഓരോ തലയും എണ്ണി എല്ലാവന്മാരും ഉണ്ട് എന്ന് ഉറപ്പു വരുത്തി. എന്നിട്ട് കയ്യില്‍ ഒരു പൊതിയുമായി വാതില്‍ക്കല്‍ നിലയുറപ്പിച്ചു. ഓരോരുത്തരായി അകത്തേക്ക് കയറുവാന്‍ പ്രിന്‍സി ആജ്ഞാപിച്ചു. അങ്ങനെ ഓരോ ആളും കയറുമ്പോള്‍ കയ്യിലിരുന്ന പൊതിയഴിച്ചു ഒരു ചമ്മിയ ചിരിയുമായി വാര്ടെന്‍ അത് ഒരെണ്ണം വീതം എല്ലാര്ക്കും കൊടുത്തു......ജെലൂസില്‍ ഗുളിക..!!!

Thursday 13 August, 2009

ബല്‍വല്‍ത്താര - ഒരു ഉത്തരാധുനിക കവിതാ സമാഹാരം

പ്രധാനമന്ത്രിയോടൊപ്പം അത്താഴവും കഴിച്ചു ധനകാര്യമന്ത്രിയോട് അടുത്ത ബജറ്റ് എന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്ന കാര്യമൊക്കെ (പുള്ളിക്കാരന്‍ അങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല) ചര്‍ച്ച ചെയ്തു, ഇന്ത്യയുടെ ഭാവിയെപ്പറ്റി കൂലങ്കഷമായി ആലോചിച്ചുകൊണ്ട്‌ കൊണാട്ട് പ്ലെയ്സിലൂടെ നടന്നു വരുമ്പോഴാണ് എന്റെ അടുത്തേയ്ക്ക് അവര്‍ വന്നത്. എവിടേയോ കണ്ടു മറന്ന മുഖങ്ങള്‍. ഞാന്‍ അങ്ങനെ ആലോചിച്ചു നില്‍ക്കുമ്പോള്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തി.
"സാര്‍, ഞാന്‍ ഒ പി ഒളശ്ശ. 'ബര്‍ണിംഗ് ഡിസയര്‍' എന്നാ വാരികയുടെ എഡിട്ടരാണ് ഇപ്പോള്‍..."
"പച്ചപ്പനംതത്തെ പുന്നാരപ്പൂമുത്തെ...." മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
പണ്ടാരം, ആ ഒബാമയാണ്. വല്ല ഉപദേശവും ചോദിക്കാനാവും. ഞാന്‍ കാള്‍ എടുത്തു.
"മച്ചൂ, നാളെ ആ ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധ ബില്‍ പാസാക്കും. പിന്നെ, എന്നോട് പിണക്കമൊന്നും ഇല്ലല്ലോ, അല്ലെ ?"
"ഉം" ഞാന്‍ ഒന്നമര്‍ത്തി മൂളി.
"ഹോ, ആശ്വാസമായി. അപ്പോള്‍ എല്ലാം പറഞ്ഞപോലെ" . പുള്ളി കട്ട്‌ ചെയ്തു.
"സാര്‍..." പശു ചാണകം ഇടുംപോഴുള്ള മുഖഭാവത്തോടെ അടുത്തയാള്‍.
"സാര്......‍ഞാന്‍ ജെയിംസ്‌ പള്ളിത്തറ. റിട്ടയേര്‍ഡ്‌ ഡി ജി പി. ഞാന്‍ പണ്ട് S I ആയിരുന്നപ്പോള്‍ ഒരു കവിത എഴുതുയിരുന്നു...പോലീസ് അസോസിയേഷന്‍ മീറ്റില്‍ അവതരിപ്പിക്കാനായിരുന്നു. പക്ഷെ നടന്നില്ല..." പുള്ളി നെടുവീര്‍പ്പിട്ടു.
"അതിനു ഞാന്‍ എന്താ വേണ്ടത് ?"
"സാറിന്റെ ക്യാന്‍വാസ്‌ എന്നാ സുപ്രസിദ്ധമായ ആ ബ്ലോഗില്‍ എന്റെ കവിത പോസ്റ്റ്‌ ചെയ്യണം ".
"സാര്‍ .... എന്റെയും കവിത സാര്‍ ബ്ലോഗില്‍ ഇടണം" ഒളശ്ശ ചാടി വീണു.
"അതിനാണ് സാര്‍ ഞങ്ങള്‍ കേരളത്തില്‍ നിന്നും ഇവിടെ വരെ വന്നത്...കവിതകള്‍ സാറിന്റെ കയ്യില്‍ നേരിട്ട് തരണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു ..."
"ശരി ഞാന്‍ പോസ്റ്റ് ചെയ്യാം "
അവര്ക്കു കൊടുത്ത വാക്കു ഞാന്‍ പാലിക്കുന്നു. ആ രണ്ടു കവിതകളും ഞാന്‍ ഇതാ ഇവിടെ പോസ്റ്റ് ചെയ്യുന്നു.




Sunday 9 August, 2009

സ്പെയിന്‍ - കാഴ്ചകള്‍

ടാബ്ലോ അവതരിപ്പിക്കുന്ന ആര്ടിസ്റ്റുകള്‍
ദേവതകളുടെ വേഷം കെട്ടിയ ആര്ടിസ്റ്റുകള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു - ചില്ലറ തുട്ടുകള്‍ക്ക് വേണ്ടി .....


നഗരക്കാഴ്ചകള്‍......

ടിബിടാബോയില്‍ നിന്നുള്ള ഒരു ദൃശ്യം



ബാര്‍സിലോന ഫുട്ബോള്‍ സ്റ്റേഡിയത്തിനു പുറത്തു ...

കൊച്ചു കൊച്ചു സന്തോഷങ്ങള്‍........