Saturday 7 August, 2010

പ്രകൃതി രമണിയായപ്പോള്‍...

മുംബൈ നഗരത്തിലെ ഒരു വര്ഷം നീണ്ട എന്റെ ജീവിതം അവസാനിക്കുന്നു. ഇവിടുത്തെ യാത്രകളില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍......































Saturday 31 July, 2010

ചില USB വിശേഷങ്ങള്‍

USB പോര്‍ട്ട്‌ ഇപ്പോള്‍ പെന്‍ ഡ്രൈവും മൌസും കീബോര്‍ഡും മാത്രം കുത്താനുള്ളതല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതാ, കൌതുകകരമായ ചില USB ഉപകരണങ്ങള്‍.

1. USB ഫ്രിഡ്ജ്‌

നമ്മുടെ മന്ത്രിമാര്‍ ഇത് കാണാതിരിക്കട്ടെ. പിന്നെ കറന്റില്ല, അതുകൊണ്ട് ഫ്രിഡ്ജ്‌ പ്രവര്‍ത്തിക്കുന്നില്ല എന്നെങ്ങാനും പരാതിപ്പെട്ടാല്‍ അപ്പൊ വരും മറുപടി , "വീട്ടില്‍ ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ഫ്രിഡ്ജ്‌ USB യില്‍ കണക്ട് ചെയ്തു കൂടെ?"

2. USB കോഫി വാമര്‍











ഒരു കപ്പ് കാപ്പി ചൂട് പോകാതെ വയ്ക്കാം.

3. USB ടൂത്ത് ബ്രഷ്


4. USB ടൂത്ത് ബ്രഷ് സാനിടയിസര്‍ (ശ്ശൊ...!!)



അള്‍ട്രാ വയലെറ്റ് ലൈറ്റ് ഉപയോഗിച്ച് നിങ്ങളുടെ ടൂത്ത് ബ്രഷ് അണുവിമുക്തമാക്കൂ.

5. USB സ്ലിപ്പര്‍ ആന്റ് ഗ്ലൌസ്

വാതം കൊണ്ട് ബുദ്ധിമുട്ടുന്ന പാവം പ്രോഗ്രാമ്മേര്സിനു ഉപകാരപ്രദം ആയിരിക്കും. കൈ കാലുകള്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നല്‍കുന്നു.
6. USB കൂളര്‍ കുഷ്യന്‍

ഇരിപ്പിടം തണുപ്പിക്കാന്‍...

7. USB എയര്‍ കണ്ടിഷന്റ്റ് ഷര്‍ട്ട്


8. USB വാക്വം ക്ലീനര്‍


9. USB ടേബിള്‍ ലാമ്പ് വിത്ത്‌ ഫാന്‍ (ഹോ..!!)

ഇനി USB വാഷിംഗ്‌ മഷീന്‍, ഗ്രയിന്ടെര്‍, മിക്സി എന്നിവ കൂടി വന്നാല്‍ പൂര്‍ണമായി :)

Wednesday 19 May, 2010

അരെ വാഹ്.....വാഹ്....വാഹ്...!!!



ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് കുറച്ചു നാളായി. എന്റെ ഉള്ളിലെ എഴുത്തുകാരന്‍ കുറച്ചു നാളായി ഉറക്കത്തിലായിരുന്നു. ഇന്നലെയാണ് ഉണര്‍ന്നത്; അതും, മധുര മനോഹരമായ ഒരു ഗാനം കേട്ട്. ഉണര്‍ന്നു നോക്കിയപ്പോഴാണ്, പാട്ട് മാത്രമല്ല ചടുലവും വശ്യവും നയന മനോഹരമായ നൃത്തച്ചുവടുകളും ഒക്കെ കോര്‍ത്തിണക്കിയ ഏതോ ഒരു പുതിയ മലയാളം ആല്‍ബത്തിലെ ഒരു പാട്ടാണ്. ഉദ്ദേശം ഒരു മുപ്പതു സെക്കണ്ടുകള്‍ കേട്ട് കഴിയുമ്പോഴേ നമ്മള്‍ക്ക് മനസ്സിലാകും - ഇത് കേവലം ഒരു പാട്ടല്ല, ഒരു മഹാസംഭാവമാണ്. ചിലപ്പോള്‍ ഉച്ചി മുതല്‍ ഉള്ളംകാല് വരെ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടന്നു വരാം.


ഇത്രയും അര്‍ത്ഥവത്തായ വരികള്‍ നമ്മള്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ടാവില്ല. ഇത്രയും ശ്രുതിമധുരമായ സംഗീതം മലയാളത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു. എല്ലാ "സംഗതികളും" ഉള്ള ഒരു പാട്ട് മലയാളത്തില്‍ ഇപ്പോഴാണ് ഉണ്ടായത്. ഷട്ജ രാഗത്തിലാണ് പാട്ട് പുരോഗമിക്കുന്നത്. ഇടയ്ക്കിടെ പന്തുവരാളിയും കാകളിയും കയ്യാങ്കളിയുമോക്കെ കടന്നു വരുന്നുണ്ട്. ആരോഹണ അവരോഹണങ്ങളുടെ അനര്ഘനിര്ഘളമായ ഒരു സമ്മേളനമാണ്‌ ഈ പാട്ട്.
നൃത്തച്ചുവടുകള്‍ എല്ലാം തന്നെ നമ്മെ പുളകം കൊള്ളിക്കാന്‍ പാകത്തിലുള്ളതാണ്. ടൂറിസം വകുപ്പിനെ പരോക്ഷമായി സഹായിക്കാനും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കാനും വേണ്ടിയാകണം ആലപ്പുഴ ബീച്ചില്‍ കപ്പലണ്ടിയും കൊറിച്ചു കക്കയും പെറുക്കി നടക്കുകയായിരുന്ന രണ്ടു മദാമ്മമാരെ ഉള്‍പ്പെടുത്തിയത്. ഉള്ളത് പറയണമെല്ലോ, അതുങ്ങള് രണ്ടും ആത്മാര്‍ഥമായി ഡാന്‍സ് കളിച്ചിട്ടുണ്ട്. ബാക്കിയുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ പ്രഭുടെവയെയും മൈക്കിള്‍ ജാക്സനെയും (പുള്ളിക്കാരന്റെ ആത്മാവ് എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു) പോലും നാണിപ്പിക്കും.




(പോസ്റ്റില്‍ തന്നെ വീഡിയോ വേണമെങ്കില്‍ അപ്‌ലോഡ്‌ ചെയ്യാമായിരുന്നു. പക്ഷെ വെറുതെ വിലപ്പെട്ട ബാന്‍ഡ് വിഡ്ത് നഷ്ടപെടുതിയാല്‍ പിതൃക്കളുടെ ശാപവും കൂടി ഏറ്റുവാങ്ങേണ്ടി വരും.)

സംഗതി യൂടൂബില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമായി എന്ന് തോന്നുന്നു. പ്രേക്ഷക ലക്ഷങ്ങളുടെ അനുഗ്രഹങ്ങളും ആശീര്‍വാധങ്ങളും കൊണ്ട് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ വീര്‍പ്പു മുട്ടുകയാണ്. നിങ്ങളും അനുഗ്രഹിക്കൂ ആശീര്‍വധിക്കൂ...!!


***** ഇപ്പോള്‍ കിട്ടിയത് ******


ഹോ......ഒടുവില്‍ "സിലസില" എന്നാ ആ മഹാസംഭവത്തിന്റെ വരികള്‍ ഒപ്പിച്ചെടുത്തു. ആഹ്ലാദിപ്പിന്‍....!! ആഹ്ലാദിപ്പിന്‍....!!
ജീവിതത്തോട് നിങ്ങള്ക്ക് വിരക്തി തോന്നുന്നുണ്ടോ?
ആത്മഹത്യ ചെയ്യണം എന്ന് തോന്നാറുണ്ടോ?
എങ്കില്‍ അതിനെല്ലാം ഉള്ള പ്രതിവിധി ഇതാണ്...ഇതാണ്...!!

Friday 25 September, 2009

പ്രോജെക്റ്റ്‌ : മധുചന്ദ്രലേഖ

ന്ദ്രനില്‍ ജലാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാവിയില്‍ അവിടെയുണ്ടാകാവുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" എന്ന പേരിലാണ് ഈ പദ്ധതികള്‍ രൂപവല്‍ക്കരിക്കുന്നത്. സര്‍ക്കാരിന്റെ കാര്‍ഷികം, ടൂറിസം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രമുഖരാണ് വിവിധ പദ്ധതികള്‍ക്കായുള്ള രൂപരേഖകളും മാര്ഗനിര്‍ദേശങ്ങളും തയ്യാറാക്കുന്ന വിദഗ്ത പാനെലില്‍ ഉള്ളത് . ബെവറേജസ് കോര്പ്പറേഷനും (BEVCO) "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" യില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. BEVCO യുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയ ബൈജുവാണ് കോര്പ്പറേഷനെ പാനെലില്‍ പ്രധിനിധീകരിക്കുന്നത്. വെള്ളയംബലത്തുള്ള ചന്ദ്രന്‍ പിള്ളയുടെ ചന്ദ്രിക ഹോടെലിന്ടെ മുകളിലത്തെ നിലയിലാണ് "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" യുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഇതുവരെ തയ്യാറാക്കിയ കരടു രേഖയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
1. ചന്ദ്രനില്‍ തെങ്ങ് കൃഷി ചെയ്യാനാണ് കാര്‍ഷിക വകുപ്പിന്റെ ഉദ്യമം. കേരളത്തില്‍ ഇപ്പോള്‍ തെങ്ങ് കയററക്കാര്‍ക്കുള്ള ക്ഷാമമാണ് ഇതിനു പ്രേരണ നല്‍കുന്നത്. ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്തതു കൊണ്ട് തെങ്ങില്‍ ആര്‍ക്കു വേണമെങ്കിലും കയറാനും തേങ്ങയിടാനും സാധിക്കും. നാളികേരം ആസ്പദമാക്കിയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത പടി. തെങ്ങുള്ളിടത് തേങ്ങാ മോഷണവും സ്വാഭാവികമാണല്ലോ. ഗുരുത്വാകര്‍ഷണം ഇല്ലാത്തതു കാര്യങ്ങള്‍ മോഷ്ടാക്കള്‍ക്ക്‌ എളുപ്പമാക്കുകയും ചെയ്യും. ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു നല്ല തുക പാരിതോഷികം നല്ക്കുന്നതും പാനെലിന്റെ പരിഗണനയിലുണ്ട്.
2. ചന്ദ്രനില്‍ ഹ്രസ്വ-ദീര്‍ഘ ദൂര ബസ്‌ സര്‍വീസുകള്‍ തുടങ്ങാന്‍ KSRTC പദ്ധതിയിടുന്നു. കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കൂളായി ഓടും എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനായി പത്തനംതിട്ട ജില്ലയിലൂടെ ഓടുന്ന ബുസുകള്ക്കാണ് മുന്‍ഗണന. ബസുകള്‍ എങ്ങനെ ചന്ദ്രനില്‍ എത്തിക്കും എന്നതിനെ കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു വരുന്നു.
3. വെള്ളം ഉള്ള സ്ഥിതിക്ക് ചന്ദ്രനില്‍ ഒന്ന് രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയില്ലെങ്കില്‍ മോശമല്ലെ എന്നാണു ടൂറിസം വകുപ്പ് ചോദിക്കുന്നത്.
4. ചന്ദ്രനില്‍ വെള്ളമുണ്ട്. സമ്മതിച്ചു. അപ്പോള്‍ ആ വെള്ളത്തില്‍ ഒഴിച്ച് കുടിക്കാന്‍ എന്തെങ്കിലും വേണ്ടെ?. തീര്‍ച്ചയായും വേണം..!!. വന്‍ പദ്ധതികളാണ് BEVCO ആസൂത്രണം ചെയ്യുന്നത്. മലയാളി ചന്ദ്രനില്‍ എത്തിയാല്‍ കേരളത്തിലെ BEVCO യുടെ വിജയം ചന്ദ്രനിലും തീര്‍ച്ചയായും ആവര്‍ത്തിക്കാനാവും എന്നാണു കണക്കുകൂട്ടല്‍. "കേരള/ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം" എന്ന ചീത്തപ്പേര് മാറ്റാനായി വിദേശ മദ്യ ബ്രാന്റുകള്‍ ചന്ദ്രനില്‍ നിര്‍മ്മിക്കാനാണ് പരിപാടി. അപ്പോള്‍ ആരും കുറ്റം പറയില്ലല്ലോ. ചന്ദ്രനിലെ കുടിയന്മാര്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണു BEVCO ചൂണ്ടിക്കാണിക്കുന്നത്. എത്ര അടിച്ചു പൂസായുലും ഗുരുത്വാകര്‍ഷണം ഇല്ലാത്തത് കൊണ്ട് എങ്ങും വീണു തല പൊട്ടില്ല. അങ്ങനെ ഒഴുകി നടക്കുകയെ ഉള്ളൂ. BEVCO ചന്ദ്രനില്‍ ബാറുകള്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും വാള് വെയ്ക്കുന്ന കുടിയന്മാരെ ഭയന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഗുരുത്വാകര്ഷണമില്ലായ്മ വില്ലനായി.
ഇതുപോലെ ധാരാളം ആശാവഹമായ പദ്ധതികള്‍ ഒരു വശത്ത് ആസൂത്രണം ചെയ്യുമ്പോള്‍ മറുവശത്ത് പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട്. ചന്ദ്രനെ നോക്കിയിരിക്കുന്ന ലോഡിംഗ് അണ്‍ലോഡിംഗ് തൊഴിലാളികള്‍ക്ക്‌ നോക്ക് കൂലി നല്‍കണം എന്ന ആവശ്യം ഉന്നയിച്ചു തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും ചന്ദ്രനിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു എന്ന് അറിവായിട്ടുണ്ട്.

Tuesday 22 September, 2009

ഓപ്പറേഷന്‍ "മൂഷിക്‌ ഉന്മൂലന്‍" - എലികളെ തുരത്താന്‍ എളുപ്പ വഴികള്‍

ലികള്‍ മൂലം എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്? വിളകള്‍ തിന്നു നശിപ്പിക്കുക, രോഗങ്ങള്‍ പരത്തുക തുടങ്ങിയ ലീലാവിലാസങ്ങള്‍ അവയില്‍ ചിലത് മാത്രം. ഇതാ എലികളെ ഉന്മൂലനം ചെയ്യാന്‍ ക്രിയാത്മകമായ ചില വഴികള്‍ ഇവിടെ പ്രതിപാധിക്കുകയാണ്.

ഇല്ലം ചുടുക - ആശയം കുറച്ചു പഴയതാണെങ്കിലും ഫലപ്രദമാണ്. ഒന്നില്‍ കൂടുതല്‍ എലികളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാം എന്നതാണ് ഈ വിദ്യയുടെ ഗുണം.


കണ്ഫ്യൂഷ്യസ് മെതേഡ്‌ - ഒരു പ്ലേറ്റില്‍ ഒരു കഷണം കപ്പയും ഒരു കഷണം കിഴങ്ങും ഒരു ഉണക്ക മീനും വയ്ക്കുക. എന്നിട്ട് നിങ്ങള്‍ ഒരു വടിയുമായി പതുങ്ങി ഇരിക്കുക. എലി വന്നു കപ്പ തിന്നണോ, കിഴങ്ങ് തിന്നണോ, അതോ ഉണക്ക മീന്‍ തിന്നണോ എന്നാലോചിച്ചു കണ്ഫ്യൂഷനായി നില്‍ക്കുമ്പോള്‍ നിങ്ങള്‍ പിറകില്‍ നിന്നും എലിയുടെ തലയില്‍ അടിക്കുക. എലി തല്‍ക്ഷണം മൃതിയടയുന്നതാണ്.


ക്ലിനിക്കല്‍ മെതേഡ്‌ - ആദ്യം നിങ്ങള്‍ എലിയെ പിടികൂടുക. എന്നിട്ട് കൈകാലുകള്‍ ബന്ധിക്കുക. അതിനു ശേഷം ഒരു ബക്കറ്റ്‌ തണുത്ത വെള്ളത്തില്‍ എലിയെ ഒന്ന് മുക്കുക. ഉടനെ തന്നെ എലിയെ വെയിലത്ത്‌ കൊണ്ട് നിര്‍ത്തുക. ഇടയ്ക്കിടെ എലിയുടെ തലയില്‍ വെള്ളം ഒഴിച്ച് കൊണ്ടിരിക്കുക. അങ്ങനെ എലിക്കു കഠിനമായ ജലദോഷം വരുമ്പോള്‍ എലിയെ വലിയ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ട് അഡ്മിറ്റ്‌ ചെയ്യുക. ബാക്കി അവര് നോക്കിക്കോളും. ബില്ല് കാണുമ്പോള്‍ എലി ഹൃദയാഘാതം മൂലം മരണപ്പെടുന്നതാണ്.


ഡയല്‍ അപ്പ്‌ മെതേഡ്‌ - ബി എസ് എന്‍ എല്‍ ഡയല്‍ അപ്പ്‌ കണക്ഷനുള്ള ഒരു പീസിയില്‍ ഇരുന്നു എലിയോടു ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യാന്‍ പറയുക. കണക്ഷന്റെ സ്പീട് കണ്ടു എലി മിക്കവാറും മൌസിന്റെ വള്ളിയില്‍ തൂങ്ങി മരിച്ചോളും.


സ്വയംവര്‍ മെതേഡ്‌ - എലിയെ പിടിച്ചിരുത്തി "രാഖി കാ സ്വയംവര്‍" പരിപാടി മുഴുവന്‍ കാണിക്കുക (പണ്ടായിരുന്നേല്‍ മധു മോഹന്റെ സീരിയല്‍ മതിയാരുന്നു). എലിയുടെ അടുത്ത് ഒരു "S" കത്തി വയ്ക്കാന്‍ മറക്കരുത്. പരിപാടി കണ്ടു തീരുന്ന മാത്രയില്‍ എലി "S" കത്തിയെടുത്തു സ്വയം കുത്തി മരിക്കുന്നതാണ്. "രാഖി കാ സ്വയംവര്‍" കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ എം ടി വി "സ്പ്ലിട്സ് വില്ല" എന്ന പരിപാടി കാണിച്ചാലും മതി.


മെഗാ സീരിയല്‍ മെതേഡ്‌ - ഇത് പെണ്ണെലികള്‍ക്ക് മാത്രം ബാധകമാണ്. എലിയെ വൈകുന്നേരം 6 മുതല്‍ 11 വരെ ദിവസേന യഥേഷ്ടം മലയാളം സീരിയലുകള്‍ കാണാന്‍ അനുവദിക്കുക. എലി കരഞ്ഞു കരഞ്ഞു തളര്‍ന്നു മരിച്ചോളും. ഇനി അഥവാ ചഞ്ചല ഹൃദയരും വിവാഹിതരുമായ ആണ്‍ എലികളാണ് ഈ സീരിയലുകള്‍ കാണുന്നതെങ്കില്‍ അവര്‍ അവിഹിത ബന്ധങ്ങളില്‍ ചെന്ന് പെടുകയും ജീവിതം ആകെ മൊത്തം കുളമാകുകയും എലിയുടെ നിലവിലുള്ള ഭാര്യയും മക്കളും ഗൂഡാലോചന നടത്തി എലിയെ കൊല്ലുന്നതുമാണ്.


വിസ്റ്റ മെതേഡ്‌ - 256 MB റാം ഉള്ള ഒരു പീസിയില്‍ വിന്‍ഡോസ്‌ വിസ്റ്റ ഇന്‍സ്ടാള്‍ ചെയ്യുക. ഇതിനു പുറമേ ഫോടോഷോപ്പോ 3D മാക്സോ കൂടി ഇന്‍സ്ടാള്‍ ചെയ്തു എലിക്കു നല്‍കുക. എന്നിട്ട് എലിയോടു ഫോടോഷോപ്പിലോ 3D മാക്സിലോ ഒരു എലിപ്പെട്ടി ഡിസൈന്‍ ചെയ്തു തരാന്‍ ആവശ്യപ്പെടുക. എലി കമ്പ്യൂട്ടര്‍ ടേബിളില്‍ തല തല്ലി ചാകുന്നതാണ്.

സിനിമാടിക്‌ മെതേഡ്‌ - ചിരഞ്ജീവി, രജനീകാന്ത്‌, വിജയകാന്ത്, ചിമ്പു എന്നിവരുടെ തെരഞ്ഞെടുത്ത സിനിമകള്‍ എലിയെ കാണിക്കുക. എലി ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി അന്തം വിട്ടു കുന്തം വിഴുങ്ങി മരിക്കുന്നതാണ്.


റയില്‍ ആഹാര്‍ മെതേഡ്‌ - ട്രെയിനില്‍ കിട്ടുന്ന ചപ്പാത്തിയും വെജിടബിള്‍ കറിയും ഒരു പ്ലേറ്റിലും കുറച്ചു എലി വിഷം വേറൊരു പ്ലേറ്റിലും വയ്ക്കുക. യാതൊരു കണ്ഫ്യൂഷനും കൂടാതെ എലി ആ എലിവിഷം കഴിച്ചു മരിക്കുന്നതാണ്.

Friday 11 September, 2009

MS മോളിവുഡ്

തെറ്റിദ്ധരിക്കണ്ട; മൈക്രോസോഫ്റ്റിന്റെ ഏതെങ്കിലും പുതിയ സോഫ്റ്റ്‌വെയര്‍ അല്ല ഇത്. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ കേരളം പുരോഗമിക്കുകയാണല്ലോ. ഈ പുരോഗമനത്തിന്റെ അലയൊലികള്‍ മോളിവുടിലും പ്രകടമാകുന്നുണ്ട് എന്ന് ഈയുള്ളവന് മനസ്സിലാക്കാന്‍ കഴിയുന്നു. ചില സിനിമകുളുടെ പേര് തന്നെ നോക്കൂ - "ലാപ്ടോപ്" , "മൈ മതെര്സ് ലാപ്ടോപ്" (ഈ പേര് മലയാളത്തില്‍ ആയിരുന്നേല്‍ "എന്റമ്മേടെ ലാപ്ടോപ്" എന്നാകുമായിരുന്നു. ഒരു ശ്രവണ സുഖമില്ല.), "എസ്‌ എം എസ്‌", "നോട്ട്ബുക്ക്" (വരയിട്ടതോ വരയിടാത്തതോ ആയ നോട്ട്ബുക്ക് ആവില്ല ഈ പേര് കൊണ്ട് സംവിധായകന്‍ ഉദേശിച്ചത്‌. നോട്ട്ബുക്ക് പി സി ആകാനാണ് സാധ്യത) തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇനി ചിലപ്പോള്‍ മമ്മൂട്ടിയുടെ "ഡെസ്ക്ടോപ്പ്", ലാലേട്ടന്റെ "വിന്‍ഡോസ്‌ Xp റീലോഡഡ്", ദിലീപിന്റെ "മൗസ്", വിനയന്‍ സംവിധാനം ചെയ്യുന്ന "വിന്‍ഡോസും ലിനക്സും പിന്നെ മാകും", എ ടി ജോയ് സംവിധാനം ചെയ്യുന്ന "ബണ്ടില്ഡ് സോഫ്റ്റ്‌വെയര്‍" (*ing ഷക്കീല, മരിയ, രേഷ്മ, സിന്ധു) തുടങ്ങിയ സിനിമകളും പ്രതീക്ഷിക്കാം.
മൈക്രോസോഫ്റ്റിന്റെ പെയിന്റ്, മീഡിയ പ്ലെയര്‍ തുടങ്ങിയ സോഫ്റ്വേയരുകളും, കാഴ്ചയില്‍ നിര്‍ദോഷിയായി തോന്നാവുന്ന പെന്‍ ഡ്രൈവും മറ്റും ഉപയോഗിച്ച് തുംബില്ലാത്ത കൊലപാതക കേസുകള്‍ക്ക്‌ തുംബുണ്ടാക്കുക മാത്രമല്ല അണുബോംബ് വരെ വേണമെങ്കില്‍ നിര്‍വീര്യമാക്കാം എന്ന് ചില സിനിമകളിലൂടെ ഇവിടെ ഡെമോണ്സ്ട്റേട് ചെയ്തു കഴിഞ്ഞു. ഓര്‍മ്മയുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നും റിക്കവര്‍ ചെയ്ത ചില രംഗങ്ങള്‍ ചുവടെ :-
(1) ചിത്രം : കിലുക്കം കിലുകിലുക്കം
മൂന്നു വയസ്സുള്ളപ്പോള്‍ കാണാതെപോയ കൊച്ചിന്റെ ഫോട്ടോയും കൊണ്ട് സാദിക്കിനെ സമീപിക്കുന്ന ജയസൂര്യയും ഹരീശ്രീ അശോകനും. ഇപ്പോള്‍ പതിനേഴു വയസ്സുള്ള ആ കുട്ടി എങ്ങനെയിരിക്കും എന്ന് കണ്ടുപിടിക്കണം. "ഏജ് പ്രോഗ്രെഷന്‍ സോഫ്റ്റ്‌വെയര്‍" ഉപയോഗിച്ച് എല്ലാം ഇപ്പൊ ശരിയാക്കിത്തരാം എന്ന് സാദിക്ക്‌ പറയുന്നു. പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ആ ഫോട്ടോ പിന്നെ തെളിയുന്നത്‌ മോണിറ്ററില്‍. പിന്നെ സാദിക്ക്‌ തന്റെ വിരലുകള്‍ കൊണ്ട് കീബോര്‍ഡില്‍ ഒരു തെയ്യം കളി തന്നെ നടത്തുന്നു. അപ്പോള്‍ കൊച്ചിന്റെ ഏഴാം വയസ്സ് മുതല്‍ പതിനേഴു വയസ്സ് വരെയുള്ള പടങ്ങള്‍ മോണിറ്ററില്‍ തെളിയുന്നു. ഹോ അപാരം..!!. മോണിറ്ററില്‍ ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് വിന്‍ഡോസ്‌ പിക്ചേര്‍സ് വ്യൂവരിനെ ഇങ്ങനെ "ഏജ് പ്രോഗ്രെഷന്‍ സോഫ്റ്റ്‌വെയര്‍" ആയും ഉപയോഗിക്കാം എന്ന് മനസ്സിലായത്‌.
(2) ചിത്രം : രമണ (തമിഴ്‌)
തമിഴ്‌നാട്ടിലെ അഴിമതി വീരന്മാരായ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ രമണയു ടെ (ക്യാപ്ടന്‍ വിജയകാന്ത്) കൈവശമുണ്ട് - ഫോടോയടക്കം. ജിബി കണക്കിന് വരുന്ന ഈ ഡാറ്റാബേസ് ബ്രൌസ് ചെയ്യാന്‍ അദ്ദേഹം യൂസ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ - "വിന്‍ഡോസ്‌ മീഡിയ പ്ലെയര്‍".
(3) ചിത്രം : ഭഗവാന്‍
ഈ മഹാസംഭവം കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പെന്‍ ഡ്രൈവ് ഉപയോഗിച്ച് ബോംബ്‌ നിര്‍വീര്യമാക്കുന്ന വിദ്യ ഈ ചിത്രത്തില്‍ ഡെമോണ്സ്ട്റേട് ചെയ്യുന്നുണ്ട് എന്ന് എവിടേയോ വായിച്ചു.
ഇതിനൊക്കെ പുറമേ പല കുറ്റാന്ന്വേഷണ സിനിമകളിലും അഡോബ് ഫോട്ടോഷോപ്പ്, എം എസ്‌ പെയിന്റ് എന്നീ സോഫ്റ്റ്‌വെയറുകള്‍ "ഫിംഗര്‍ പ്രിന്റ്‌ അനാലിസിസ്‌" സോഫ്റ്റ്‌വെയര്‍ ആയും ഉപയോഗിക്കുന്നത് കാണാം. ദൈവമേ, ഇതൊന്നും അഡോബും മൈക്രോസോഫ്റ്റും കാണാന്‍ ഇടവരുത്തരുതേ. അവരുടെ ഈ സോഫ്റ്റ്‌വെയറുകള്‍ ഇങ്ങനെയും ഉപയോഗിക്കാം എന്നറിഞ്ഞാല്‍ അവര്‍ വീണ്ടും വില കൂട്ടില്ലേ?
വാല്‍ക്കഷ്ണം :-
ചിത്രം : രാക്ഷസ രാജാവ്
ക്രൈം സീനില്‍ നിന്നും മമ്മൂട്ടിക്ക് ഒരു 64 KBയുടെ കാസിയോ ഡിജിറ്റല്‍ ഡയറി കിട്ടുന്നു. ഡിജിറ്റല്‍ ഡയറി തുറന്നു അതിന്റെ കീബോര്ടിലേക്ക് കൂലങ്കഷമായി നോക്കുന്നു. എന്നിട്ട് കൂടെയുള്ള പോലീസുകാരന്റെ കയ്യിലേക്ക് കൊടുത്തിട്ട് അയാളോട് പറയുന്നു "ഡീക്കോഡ് ആന്‍ഡ്‌ ഡൌണ്‍ലോഡ് ദി ഡീററയില്‍സ്"...!! അപാരം...!! അപാരം..!!